നിയമ വാർത്ത
“നീതിയും നിയമവും ജനങ്ങളിലേക്ക്” — KERALA LAW REPORTER EXTRAORDINARY EDITION
വാടക കുടിശ്ശിക കേസ്: മധ്യസ്ഥതയിലെ ഒത്തുതീർപ്പ് കരാറുകൾ സിവിൽ കോടതി വിധിയായി നടപ്പാക്കാം
റെന്റ് കൺട്രോൾ കോടതി അംഗീകരിച്ച മധ്യസ്ഥ കരാറുകൾ ലോക് അദാലത്ത് അവാർഡിന് തുല്യം; മുൻസിഫ് കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ബെഞ്ച്:
ചീഫ് ജസ്റ്റിസ് സൗമൻ സെൻ (Chief Justice Soumen Sen), ജസ്റ്റിസ് ശ്യാം കുമാർ വി.എം. (Justice Syam Kumar V.M.)
കേസ് നമ്പർ:
OP (RC) No. 95 of 2026
കൊച്ചി: വാടക നിയന്ത്രണ നിയമപ്രകാരമുള്ള (Rent Control Act) വ്യവഹാരങ്ങളിൽ മധ്യസ്ഥത (Mediation) വഴി കക്ഷികൾ തമ്മിലുണ്ടാക്കുന്ന ഒത്തുതീർപ്പ് കരാറുകൾക്ക് ലോക് അദാലത്ത് അവാർഡിന്റെ പൂർണ്ണ നിയമസാധുതയുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. റെന്റ് കൺട്രോൾ കോടതി അംഗീകരിക്കുന്ന ഇത്തരം മധ്യസ്ഥ കരാറുകൾ സിവില് കോടതിയുടെ വിധി (Decree) ആയി കണക്കാക്കി, പണസംബന്ധമായ அதிகாரപരിധിയുള്ള (Pecuniary Jurisdiction) സിവിൽ കോടതികൾ വഴി നേരിട്ട് നടപ്പാക്കാമെന്ന് (Execution) ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
തൃശൂർ വടക്കാഞ്ചേരി റെന്റ് കൺട്രോൾ കോടതിയിലെ ആർ.സി.പി 50/2023 കേസുമായി ബന്ധപ്പെട്ട് ഉണ്ടായ മധ്യസ്ഥ ഒത്തുതീർപ്പ് ലംഘിച്ചതിനെ തുടർന്ന് സമർപ്പിച്ച ഇ.പി. 557/2025 ഹർജി ഇരിഞ്ഞാലക്കുട പ്രിൻസിപ്പൽ മുൻസിഫ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ കെട്ടിട ഉടമ തോമസ് നൽകിയ ഹർജി (OP (RC) 95/2026) അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
കേസിന്റെ പശ്ചാത്തലം
കെട്ടിട ഉടമയായ തോമസും വാടകക്കാരനായ കെ.കെ. മോഹനനും തമ്മിലുള്ള വാടക കുടിശ്ശികയും ഒഴിയലും സംബന്ധിച്ച തർക്കമാണ് കേസിനാധാരം. 2022 ഓഗസ്റ്റിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ 2016 ഏപ്രിൽ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള 76 മാസത്തെ കുടിശ്ശിക ഇനത്തിൽ ബാക്കിയുള്ള 1,71,000 രൂപ നൽകാനും, പ്രതിമാസ വാടക 7,000 രൂപയായി ഉയർത്താനും കക്ഷികൾ ധാരണയിലെത്തി. 2027 സെപ്തംബറോടുകൂടി മുറി ഒഴിഞ്ഞ് നൽകാനും കരാറിലുണ്ടായിരുന്നു.
തുടർന്ന് 2023 ഓഗസ്റ്റ് 3-ന് റെന്റ് കൺട്രോൾ കോടതി ഈ മധ്യസ്ഥ കരാർ അംഗീകരിച്ച് ഉത്തരവാക്കി. എന്നാൽ കരാർ പ്രകാരമുള്ള കുടിശ്ശിക തുക നൽകുന്നതിൽ വാടകക്കാരൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഉടമ ഇരിഞ്ഞാലക്കുട മുൻസിഫ് കോടതിയിൽ എക്സിക്യൂഷൻ ഹർജി നൽകിയത്.
മുൻസിഫ് കോടതിയുടെ തെറ്റ് ഹൈക്കോടതി ചൂണ്ടിക്കാട്ടി
വാടക കുടിശ്ശിക ഈടാക്കാൻ റെന്റ് കൺട്രോൾ കോടതിക്ക് പണസംബന്ധമായ ഡിക്രി പുറപ്പെടുവിക്കാൻ അധികാരമില്ലെന്നും അതിനാൽ എക്സിക്യൂഷൻ ഹർജി നിലനിൽക്കില്ലെന്നും വ്യക്തമാക്കി പോക്കർ വി. രവീന്ദ്രൻ (Pocker v. Raveendran) കേസ് ചൂണ്ടിക്കാട്ടിയാണ് മുൻസിഫ് കോടതി ഹർജി തള്ളിയത്.
എന്നാൽ, ഈ കേസിൽ തർക്കം സി.പി.സി സെക്ഷൻ 89 പ്രകാരം മധ്യസ്ഥതയ്ക്ക് വിടുകയും ഒത്തുതീർപ്പിൽ എത്തുകയും ചെയ്തതാണെന്ന് ഹൈക്കോടതി വിലയിരുത്തി. സി.പി.സി റൂൾസ് 2008 പ്രകാരവും, 1987-ലെ ലീഗൽ സർവീസസ് അതോറിറ്റീസ് ആക്ട് സെക്ഷൻ 21 പ്രകാരവും മധ്യസ്ഥ ഒത്തുതീർപ്പുകൾ ‘ലോക് അദാലത്ത് അവാർഡ്’ ആയി മാറുന്നു. ഇത് ഒരു സിവിൽ കോടതി ഡിക്രിക്ക് തുല്യമായതിനാൽ തുകയുടെ അധികാരപരിധിയുള്ള സിവിൽ കോടതിയിൽ ഇത് എക്സിക്യൂട്ട് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.
- • ലാൻഡ് ലോർഡ് റൈറ്റ്സ്: Legal Services Authorities Act, 1987 – Section 21
- • റെന്റ് ആക്ട്: Kerala Buildings (Lease & Rent Control) Act, 1965 – Section 14
- • സിവിൽ നടപടിക്രമം: CPC Section 89 & Order 23 Rule 3
മധ്യസ്ഥത വഴി തീർപ്പാക്കുന്ന കേസിൽ കക്ഷികൾ തമ്മിൽ വാടക തുകയോ advance തുകയോ തിരിച്ചുകൊടുക്കുന്നതിലോ എത്തുന്ന ഏതൊരു ധാരണയും നിയമപരമായി സിവിൽ കോടതി വഴി നടപ്പാക്കാം. റെന്റ് കൺട്രോൾ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങൾ ഇതിന് തടസ്സമല്ല.