നിയമവാർത്ത
NIYAMA VARTHA • DAILY LEGAL NEWS & COURT RULINGS REPORT
പോക്സോ കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു: 10 വർഷം തടവും പിഴയും നിലനിൽക്കും
“വൈബ്രേറ്റിംഗ് മെഷീൻ ഉപയോഗിച്ചുള്ള ഉപദ്രവവും പോക്സോ 3(ബി) പ്രകാരം ഗുരുതര ലൈംഗികാതിക്രമം”; പ്രതിയുടെ അപ്പീൽ തള്ളി ജസ്റ്റിസ് എ. ബദറുദ്ദീൻ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി തൃശൂർ തിരുവില്വാമല സ്വദേശി ജോഷി കെ.ജെ.യുടെ (39) ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ച 10 വർഷത്തെ കഠിനതടവും 20,000 രൂപ പിഴയുമാണ് ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് ശരിവെച്ചത്. പ്രതി സമർപ്പിച്ച ക്രിമിനൽ അപ്പീൽ (Crl.Appeal No.2302/2024) കോടതി തള്ളി.
സംഭവം 2019-ൽ; തടഞ്ഞുവെച്ച് ഉപദ്രവിച്ചു
പ്രോസിക്യൂഷൻ കേസ് പ്രകാരം, 2019 ജൂലൈ 20-ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം പ്രതി മോൻസൺ മാവുങ്കൽ വാടകയ്ക്കെടുത്ത് ചികിത്സാ കേന്ദ്രമായി നടത്തിയിരുന്ന കലൂർ-വട്ടപ്പറമ്പ് ലെയ്നിലെ ‘പ്രണവം’ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള മുറിയിലാണ് അതിക്രമം നടന്നത്. അവിടെ കോസ്മെറ്റോളജി പഠിക്കാനെത്തിയ മൈനറായ പെൺകുട്ടിയെ, സ്ഥാപനത്തിലെ മാനേജരായ ഒന്നാം പ്രതി ജോഷി കെ.ജെ. മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് വാതിൽ അടച്ചശേഷം, ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വൈബ്രേറ്റിംഗ് മെഷീനിൽ കൃത്രിമമായി ലിംഗസമാനമായ ഉപകരണം ഘടിപ്പിച്ച് പെൺകുട്ടിയുടെ ശരീരത്തിൽ ബലമായി അമർത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ സമൂഹത്തിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹൈക്കോടതിയുടെ സുപ്രധാന നിയമ നിരീക്ഷണം
“പോക്സോ നിയമത്തിലെ സെക്ഷൻ 3(ബി) പ്രകാരം, ലിംഗമല്ലാത്ത ഏതൊരു ഉപകരണവും പെൺകുട്ടിയുടെ യോനിയിലോ ശരീരഭാഗങ്ങളിലോ ചെറിയ അളവിലെങ്കിലും പ്രവേശിപ്പിക്കുകയോ അമർത്തുകയോ ചെയ്യുന്നത് ‘പെനിട്രേറ്റീവ് സെക്ഷ്വൽ അസ്സോൾട്ട്’ (Penetrative Sexual Assault) ആണ്. വൈബ്രേറ്റിംഗ് മെഷീൻ യോനീഭാഗത്ത് അമർത്തിവെക്കുമ്പോൾ അതിന്റെ വൈബ്രേഷൻ ശക്തിയാൽ പ്രവേശനം (penetration) സംഭവിക്കുന്നു. ഇതിന് പ്രത്യേകം തെളിവ് വേണമെന്നില്ല.”
പരാതി നൽകാൻ വൈകിയെന്ന വാദം തള്ളി
2019-ൽ നടന്ന സംഭവത്തിൽ 2021 ഒക്ടോബർ 23-നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും, ഈ ദീർഘമായ കാലതാമസം കേസിനെ സംശയനിഴലിലാക്കുന്നുവെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ ഈ വാദം ഹൈക്കോടതി പൂർണ്ണമായും തള്ളി.
രണ്ടാം പ്രതി മോൻസൺ മാവുങ്കലിന്റെ ഗുണ്ടകളെയും തോക്കുധാരികളെയും പേടിച്ചാണ് പെൺകുട്ടി അന്ന് പരാതിപ്പെടാതിരുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2021 സെപ്റ്റംബറിൽ തട്ടിപ്പുകേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിക്ക് ധൈര്യം ലഭിച്ചതും വിവരം തുറന്നുപറഞ്ഞതും. ലൈംഗിക അതിക്രമ കേസുകളിൽ ഇരകൾക്കുണ്ടാകുന്ന ഭയവും അപമാനഭീതിയും മൂലമുണ്ടാകുന്ന കാലതാമസം സ്വാഭാവികമാണെന്നും അത് പ്രോസിക്യൂഷൻ കേസിനെ അവിശ്വസിക്കാൻ കാരണമാകുന്നില്ലെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി.
ഫോറൻസിക് സയന്റിഫിക് ഓഫീസർ നൽകിയ Ext.P4 റിപ്പോർട്ടും പെരുമ്പാവൂർ കോടതി നേരിട്ട് പരിശോധിച്ച തെളിവുകളും കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമായി.
‘അലിബി’ വാദവും ഗൂഗിൾ മാപ്പ് തെളിവും തള്ളി
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് താൻ ഇരിഞ്ഞാലക്കുടയിലെ കല്യാണമണ്ഡപത്തിലായിരുന്നുവെന്ന് കാണിച്ച് പ്രതി ‘അലിബി’ (Plea of Alibi) വാദം ഉയർത്തിയിരുന്നു. ഇതിനായി ഗൂഗിൾ മാപ്പ് ടൈംലൈൻ അടങ്ങിയ സി.ഡിയും ഫോണും ഹാജരാക്കിയെങ്കിലും അത് നിയമപരമായി തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ല. സാക്ഷികളായ DW1 മുതൽ DW4 വരെയുള്ളവരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി അലിബി വാദം കോടതി തള്ളിക്കളഞ്ഞു.
ഐ.പി.സി സെക്ഷൻ 376(1), 354B, 506(i) എന്നിവയ്ക്കൊപ്പം പോക്സോ ആക്ട് സെക്ഷൻ 4(1) r/w 3(b) പ്രകാരമുള്ള കുറ്റങ്ങളാണ് ഒന്നാം പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. നിയമപ്രകാരം നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വർഷം തടവാണ് വിചാരണക്കോടതി വിധിച്ചിട്ടുള്ളതെന്നും, അതിൽ കൂടുതൽ ഇളവ് നൽകാൻ നിയമപരമായി സാധ്യമല്ലെന്നും വ്യക്തമാക്കി അപ്പീൽ തള്ളുകയായിരുന്നു.