നിയമ വാർത്ത
NIYAMA VARTHA • Daily Legal Newspaper & Law Journal
ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവാദിത്തമില്ല: സുപ്രീം കോടതി
വാഹന ഉടമയും ഡ്രൈവറും തുക നൽകണം; ഇരകൾക്ക് ആശ്വാസമായി ‘പേ ആൻഡ് റിക്കവർ’ തത്ത്വം അനുവദിച്ച് വിധി
ഡ്രൈവർമാരുടെ ലൈസൻസ് കാലാവധി കൃത്യമായി പരിശോധിക്കാൻ വാഹന ഉടമകൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വാഹനാപകട സമയത്ത് ഡ്രൈവർക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് നിയമപരമായ ബാധ്യതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോട്ടീശ്വർ സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രപരമായ ഈ ഉത്തരവ്.
എന്നാൽ, അപകടത്തിൽപ്പെട്ട നിരപരാധികളായ ഇരകൾക്ക് ആശ്വാസമേകുന്നതിനായി കോടതി ‘പേ ആൻഡ് റിക്കവർ’ (Pay and Recover) തത്ത്വം പ്രാബല്യത്തിൽ വരുത്തി. ഇതനുസരിച്ച് ഇൻഷുറൻസ് കമ്പനി ആദ്യം പരാതിക്കാർക്ക് തുക നൽകണം. തുടർന്ന് ഈ തുക വാഹന ഉടമയിൽ നിന്നും ഡ്രൈവറിൽ നിന്നും നിയമപരമായി ഈടാക്കാൻ കമ്പനിക്ക് അവകാശമുണ്ടായിരിക്കും.
കേസിന്റെ പശ്ചാത്തലം
2009 ഒക്ടോബർ 14 നാണ് കേസിനാസ്പദമായ അപകടം നടക്കുന്നത്. ഓം പ്രകാശ് എന്ന ഡ്രൈവർ ഓടിച്ച വാഹനം പരാതിക്കാരൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർക്ക് സാധുവായ ലൈസൻസ് ഇല്ലായിരുന്നു എന്ന കാരണത്താൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) 86,95,947 രൂപ നഷ്ടപരിഹാരം നൽകാൻ ഡ്രൈവറോട് (ഓം പ്രകാശ്) ഉടമയോടും (രാജീന്ദർ സിങ്) നിർദ്ദേശിച്ചു. ഇൻഷുറൻസ് കമ്പനിയെ ബാധ്യതയിൽ നിന്ന് ഒഴിവാക്കി.
എന്നാൽ ഹൈക്കോടതി ഈ വിധി തിരുത്തുകയും, ട്രാൻസ്പോർട്ട് അതോറിറ്റിയിലെ കമ്പ്യൂട്ടർ ഡാറ്റാ മാറ്റത്തിനിടെ ഡാറ്റ നഷ്ടപ്പെട്ടതാണെന്ന മോട്ടോർ ലൈസൻസിങ് ഓഫീസറുടെ (MLO) കത്ത് സാക്ഷ്യപത്രമായി സ്വീകരിച്ച് ലൈസൻസ് ഉണ്ടായിരുന്നു എന്ന് വിലയിരുത്തുകയും നഷ്ടപരിഹാര തുക 1,08,08,909 രൂപയായി ഉയർത്തി ഇൻഷുറൻസ് കമ്പനിയെ ബാധ്യസ്ഥരാക്കുകയും ചെയ്തു. ഇതിനെതിരെയാണ് റിലയൻസ് ഇൻഷുറൻസ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
കമ്പ്യൂട്ടർ ഡാറ്റാ നഷ്ടപ്പെട്ടുവെന്ന ലൈസൻസിങ് ഓഫീസറുടെ വാദം ഔദ്യോഗിക രേഖകളുടെ പിൻബലമില്ലാത്തതാണെന്ന് സുപ്രീം കോടതി കണ്ടെത്തി. 2007 മുതൽ 2010 വരെയുള്ള കാലയളവിൽ ലൈസൻസ് പുതുക്കിയിരുന്നുവെന്ന് സ്ഥാപിക്കാൻ മതിയായ തെളിവുകളില്ല. ലൈസൻസ് പിന്നീട് പുതുക്കുമ്പോൾ പിഴ ഒടുക്കിയതായി രേഖകളിലുണ്ട്. ലൈസൻസ് തുടർച്ചയായി നിലവിലുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് പിഴ അടയ്ക്കേണ്ടി വന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
തെളിവ് നിയമത്തിലെ സെക്കൻഡറി എവിഡൻസ്
ഇന്ത്യൻ തെളിവ് നിയമത്തിലെ (IEA) സെക്ഷൻ 61 മുതൽ 65 വരെയുള്ള വകുപ്പുകൾ പരാമർശിച്ച കോടതി, പ്രൈമറി തെളിവുകൾ (മൂലരേഖകൾ) ലഭ്യമാകാത്ത സാഹചര്യത്തിൽ മാത്രമേ സെക്കൻഡറി തെളിവുകൾ സ്വീകരിക്കാൻ സാധിക്കൂ എന്ന് വ്യക്തമാക്കി. Tharammel Peethambaran v. T. Ushakrishnan (2026), Neeraj Dutta v. State (2023) എന്നീ മുൻവിധികളും കോടതി ഉദ്ധരിച്ചു.
കേന്ദ്ര സർക്കാരിനോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതി: ബോധവൽക്കരണം ശക്തമാക്കണം
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിലെ അനാസ്ഥ മൂലം സാധാരണക്കാരായ വാഹന ഉടമകളും ഡ്രൈവർമാരും വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും സംസ്ഥാന സർക്കാരുകളും സോഷ്യൽ മീഡിയയും മറ്റ് മാധ്യമങ്ങളും വഴി ലൈസൻസ് പുതുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിപുലമായ ബോധവൽക്കരണം നടത്തണമെന്ന് നിർദ്ദേശിച്ചു. ഡ്രൈവിംഗ് സ്കൂളുകളുടെ നിയന്ത്രണം, പ്രാദേശിക ഭാഷകളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ലഭ്യമാക്കൽ, പ്രക്രിയകൾ എളുപ്പമാക്കൽ എന്നിവയിൽ അടിയന്തര നടപടി വേണമെന്നും വിധിന്യായത്തിൽ ഓർമ്മിപ്പിച്ചു.